21st IFFK BLOG

(Maintained by IFFK Media Cell)

Saturday 10 December 2016

'സിങ്കി'ന്റെ കരുത്ത് വിശപ്പും നിസ്സഹായതയും : ബ്രൈറ്റ് മൈക്കിള്‍ ഇന്നസ്

ഇരുണ്ട ഭൂഖണ്ഡത്തിന്റെ വൈഷമ്യങ്ങളുടെ മണ്ണിലൂടെ നടത്തിയ യാത്രകളാണ് തന്നെ ഒരു ചലച്ചിത്രകാരനാക്കിയതെന്ന് ദക്ഷിണാഫ്രിക്കന്‍ സിനിമയായ 'സിങ്കി'ന്റെ സംവിധായകന്‍ ബ്രൈറ്റ് ഇന്നസ്. ഡോക്യുമെന്റേറിയന്റെയും ഫോട്ടോഗ്രാഫറുടെയും വേഷത്തില്‍ വിവിധ എന്‍.ജി.ഒകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് ദക്ഷിണാഫ്രിക്ക മുതല്‍ ദക്ഷിണ സുഡാന്‍ വരെ പലയിടങ്ങളിലായി നടതതിയ അലച്ചിലുകള്‍ ഒരു വ്യക്തിയെന്ന നിലയിലും കലാകാരനെന്ന നിലയിലും തന്നെ ഏറെ സ്വാധീനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വിശപ്പും നിസ്സഹായതയും സൃഷ്ടിച്ച ശൂന്യതകളുടെ ഓര്‍മകളില്‍ നിന്നാണ് 'സിങ്ക്' പിറവികൊണ്ടത്. 
വര്‍ണവെറിയുടെ അവശേഷിപ്പുകളില്‍ പലതും തൊഴിലില്ലായ്മയുടെയും അഴിമതിയുടെയും സാമ്പത്തിക അസന്തുലിതാവസ്ഥയുടെയും രൂപത്തില്‍ ഇന്നും ദക്ഷിണാഫ്രിക്കന്‍ ജനതയെ വേട്ടയാടുന്നുവെന്ന യാഥാര്‍ഥ്യം ഇന്നസ് പങ്കുവെച്ചു. വെളുപ്പും കറുപ്പും ചേര്‍ന്ന് മനുഷ്യന്റെ വിധിയെ വിവേചിച്ചിരുന്ന കാലഘട്ടം ബാക്കിയാക്കിയ മുറിപ്പാടുകളും മുറുമുറുപ്പുകളും ഇന്നും ആ ജനതയെ വേട്ടയാടുന്നുണ്ട്.
ഇന്ത്യന്‍ സിനിമയെ താന്‍ അധികവും അറിഞ്ഞിട്ടുള്ളത് മീരാ നായരുടെ ചിത്രങ്ങളിലൂടെയാണ്. മലയാളി പ്രേക്ഷകര്‍ക്കൊപ്പം സ്വന്തം ചിത്രം കാണാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും അവരുടെ കരഘോഷമാണ് ഒരു കലാകാരനെന്ന നിലയില്‍ തന്റെ ഊര്‍ജമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിന്റെ ശേഷിപ്പായുള്ള വര്‍ഗവിവേചനമാണ് 'സിങ്ക്' എന്ന സിനിമയ്ക്കാധാരം. സാമൂഹിക ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെ കടന്നുപോകുന്ന രണ്ട് സ്തീകഥാപാത്രങ്ങളാണ് സിനിമയുടെ പ്രമേയം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയല്ലാത്ത ജനാധിപത്യ ഭരണകൂടമാണ് ദക്ഷിണാഫ്രിക്കയിലേതെന്നും അദ്ദേഹം പറയുന്നു. 
മേളയുടെ ഭാഗമായി ഇന്ന് പ്രദര്‍ശിപ്പിച്ച 'സിങ്കി'ന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

No comments:

Post a Comment